ബെംഗളുരു: ഹാസൻ ജില്ലയിൽ 40 ദിവസത്തിനിടെ 21 പേര് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സര്‍ക്കാര്‍. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൃദയാഘാതകേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യവകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പെട്ടെന്നുള്ള ഹൃദയാഘാതം തടയാൻ സംസ്ഥാന സർക്കാർ പുനീത് രാജ്കുമാർ ഹൃദയ ജ്യോതി പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നിരുന്നാലും, ഹാസനിലെ സംഭവങ്ങൾ യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്ന പ്രവണതയെക്കുറിച്ച് സമഗ്രമായ ഗവേഷണത്തിന്റെ ആവശ്യകതയെ എടുത്തുകാണിക്കുന്നുവെന്ന് റാവു സമ്മതിച്ചു.
ഹൃദയാഘാത ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജയദേവ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. കെ എസ് രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിച്ചതായും, കോവിഡ്-19 വാക്സിനുകളുമായി ബന്ധപ്പെട്ട കാരണങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ, 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മാത്രം മൂന്ന് പേരാണ് ജില്ലയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. അടുത്തിടെ മരിച്ച 21 പേരും 30 നും 55 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇവർക്ക് മുമ്പ് ഹൃദ്രോഗ പശ്ചാത്തലം ഇല്ലാത്തതിനാൽ ആശങ്ക ഉയർന്നിട്ടുണ്ട്. അതേസമയം, മരിച്ചവര്‍ക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്നും ആരോഗ്യവക്കുപ്പ് അധികൃതര്‍ പറയുന്നു.
SUMMARY: 21 heart attack deaths in Hassan in 40 days, Karnataka government orders inquiry