ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരിക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലിരുന്ന കരുര്‍ സ്വദേശിനി സുഗുണയാണ് മരിച്ചത്. അതേസമയം തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യവുമായി മദ്രാസ് ഹൈക്കോടതയിൽ ഹർജി സമർപ്പിച്ചു. ശനിയാഴ്ചത്തെ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ഒരാളാണ് ഹർജിക്കാരൻ.
ശനിയാഴ്ച നടന്ന ടിവികെ റാലിയിൽ സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ ധാരാളമാളുകളെ ചെറിയൊരു സ്ഥലത്ത് കുത്തിനിറച്ചെന്നും അതുകാരണം 41 പേർ മരിച്ചെന്നും അത് ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിയിൽ പറയുന്നത്. കുട്ടികളെ രാഷ്ട്രീയ പരിപാടികളിൽ അണിനിരത്തിയത് ബാലവേല തടയുന്നതിനുള്ള നിയമത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
അതേ സമയം ദുരന്തത്തില്‍ അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായ ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും.
SUMMARY: 41 dead in Karur tragedy; Petition for cancellation of approval of TVK