തിരുവനന്തപുരത്തെ കൂട്ടക്കൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകള്‍ നടത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളില്‍ 5 കൊലപാതകങ്ങള്‍ നടത്തി. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ആണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
മൂന്ന് ഇടങ്ങളിലായി അഞ്ച് പേരെ അരുംകൊല ചെയ്യുകയായിരുന്നു 23 കാരനായ പ്രതി അഫാന്‍. സാമ്പത്തിക ബാധ്യതയെന്ന് പ്രതി നേരത്തെ മൊഴി നല്‍കിയെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതിനിടെ കൊല്ലപ്പെട്ട സല്‍മാ ബീവിയുടെയും അഫ്സാന്‍റെയും ഫർസാനയുടെയും ഇൻക്വസ്റ്റ് പൂർത്തിയായി.
അഫാന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മാതാവ് ഷെമി, ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഷെമിയെ നേരില്‍ കണ്ടുവെന്നും സംസാരം വ്യക്തമാകുന്നില്ലെന്നും സഹോദരൻ ഷമീർ പറഞ്ഞു. തലേ ദിവസം വരെ വിശേഷം തിരക്കി അഫാൻ മെസേജ് അയച്ചിരുന്നു.
കുടുംബത്തിന് ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ഷെമീർ കൂട്ടിച്ചേര്‍ത്തു. അതേസമയം അഫാൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് ഡിവൈഎസ്‍പി പറഞ്ഞു. ലഹരി ഉപയോഗത്തില്‍ കൂടുതല്‍ പരിശോധന നടത്തും. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു.
TAGS : LATEST NEWS
SUMMARY : 5 murders in 6 hours; murder was meticulously planned