കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നല്‍കി. ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്നാണ് നടപടി. ഫ്രഷ് കട്ടിനെതിരെ വർഷങ്ങളായി നാട്ടുകാർ പ്രക്ഷോഭത്തിലായിരുന്നു. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി നിറുത്തിവയ്ക്കാൻ ബോർഡ് ചെയർപേഴ്സൺ 2025 ആഗസ്റ്റ് 5ന് ഇറക്കിയ ക്ലോഷർ ഓർഡറിൽ നിർദ്ദേശിച്ചു.
താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിലെ സിൽവർ സാൻഡ് ക്രഷറിന് സമീപം പ്രവർത്തിക്കുന്ന യൂണിറ്റിനെതിരെയാണ് നടപടി. ഇവിടെ നിന്ന് സമീപത്തെ ജനവാസ മേഖലയിലേക്ക് വൻതോതിൽ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിരുന്നു. സമാനമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുൻപ് ഈ സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും മലിനീകരണം തുടരുകയായിരുന്നു. മലിനീകരണ പ്രശ്നങ്ങൾക്ക് യാതൊരുവിധ പരിഹാരം കാണാത്തതിനാലും ജനങ്ങളുടെ ബുദ്ധിമുട്ടുകളെയും തുടർന്നാണ് ഇപ്പോൾ കർശനം നടപടിയിലേക്ക് ബോർഡ് കടന്നത്.
കോഴിക്കോട് ജീല്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറവ് ശാല മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി സ്ഥാപിച്ച പ്ലാന്റാണ് ഫ്രഷ് കട്ട് ഓർഗാനിക്സ്. എന്നാൽ അനുവദനീയമായതിലും പതിന്മടങ്ങ് മാലിന്യം ഇവിടെ സംസ്കരിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 20 ടൺ ശേഷിയുള്ള പ്ലാന്റിൽ 200 ടണ്ണോളം മാലിന്യം ദിവസും എത്തുന്നുണ്ടെന്നായിരുന്നു പരാതി ഉയർന്നത്.
SUMMARY: The waste treatment plant in Thamarassery will be closed, the Pollution Control Board has ordered.
















