ഡൽഹി: പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചർ പരിശോധിക്കാൻ കേന്ദ്ര സർക്കാർ. ഫീച്ചർ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കാൻ കാരണമാകുമോ എന്ന് ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഐടി ആഭ്യന്തര മന്ത്രാലയങ്ങൾ. ആവശ്യമെങ്കിൽ മെറ്റയ്ക്ക് നോട്ടീസ് അയക്കാനും കേന്ദ്രസർക്കാർ നീക്കം. പുത്തൻ ഫീച്ചറുമായി ബന്ധപ്പെട്ട സ്വകാര്യതയും സുരക്ഷാ പ്രത്യാഘാതങ്ങളും ഉദ്യോഗസ്ഥർ അവലോകനം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു.
ക്രെഡ് (Cred) സ്ഥാപകൻ കുനാൽ ഷാ വാട്സാപ്പിന്റെ ആഗോള ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ പ്രധാന പ്രൊഡക്റ്റ് അപ്‌ഡേറ്റാണിത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഫോൺ നമ്പറിന് പകരം യൂസർനെയിം ഉപയോഗിക്കാനുള്ള ഫീച്ചർ കൊണ്ടുവരുന്നതെന്ന് മെറ്റ വ്യക്തമാക്കുന്നു. നിലവിലെ സംവിധാനത്തിൽ ഫോൺ നമ്പറുള്ള ആർക്കും ഉപയോക്താക്കളെ നേരിട്ട് ബന്ധപ്പെടാം. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഫോൺ നമ്പർ പങ്കുവെക്കാതെതന്നെ ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം വരുന്ന ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താനാകും. എന്നാൽ, പുതിയ ഫീച്ചറിൽ സൈബർ തട്ടിപ്പുകൾ വർധിക്കാനുള്ള സാധ്യത വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഫോൺ നമ്പറുകൾ ഉള്ളപ്പോൾ കുറ്റവാളികളെ കണ്ടെത്താൻ നിയമപാലകർക്ക് എളുപ്പമായിരുന്നു. എന്നാൽ യൂസർനെയിമുകൾ മാത്രമാകുന്നതോടെ സൈബർ കുറ്റവാളികൾക്ക് തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കാൻ എളുപ്പമാകും. സമാനമായ രീതിയിൽ യൂസർനെയിം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെലിഗ്രാം ആപ്പ് വഴി രാജ്യത്ത് വൻതോതിൽ നിക്ഷേപ തട്ടിപ്പുകളും നീറ്റ്-യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നത് ഇവർ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ആർക്കും എന്ത് തരത്തിലുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ സൗകര്യമുണ്ടാകും. അത് വലിയ സുരക്ഷാ ഭീഷണിയാകുമെന്നും വിദഗ്ധർ പറയുന്നു. പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയും സമാനമായ രീതിയിലുള്ള വ്യാജ അക്കൗണ്ട് തട്ടിപ്പുകൾ വർധിക്കുമെന്ന ആശങ്ക പങ്കുവെച്ചു. ഈ സാഹചര്യത്തിലാണ് ഫീച്ചറിനെ സൂക്ഷ്മമായി പരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
SUMMARY: Concerns over increase in online fraud; Centre opposes new username feature on WhatsApp
















