കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനവുമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായ ശേഷവും മലബാറില്‍ തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി തുടരുന്നതിലും മലപ്പുറം പരപ്പനങ്ങാടിയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതിഷേധിച്ചുമാണ് വിദ്യാഭ്യാസ ബന്ദ്.
ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനത്ത് വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് കെ.എം. ഷെഫ്‌റിന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തില്‍ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകള്‍ അനുവദിച്ച് ഉത്തരവിറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്ലസ് വണ്‍ അലോട്ട്മെന്‍റ് പ്രക്രിയ ആരംഭിച്ച ശേഷവും മലബാർ ജില്ലകളില്‍ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്ന് ഫ്രറ്റേണിറ്റി ചൂണ്ടിക്കാട്ടി. ഹാദി റുഷ്ദയുടെ രക്തസാക്ഷിത്വം മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളെ കൂടുതല്‍ ജനകീയവും കരുത്തുറ്റതുമാക്കുമെന്ന് നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
TAGS: EDUCATION| KERALA| FRATERNITY MOVEMENT|
SUMMARY: Education bandh tomorrow in Kerala