അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതല്‍ ഹര്‍ജി തള്ളി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

കേസില്‍ ഗൂഡാലോചനാകുറ്റമായിരുന്നു ജയരാജനും രാജേഷിനുമെതിരേ സി.ബി.ഐ ചുമത്തിയിരുന്നത്. ഇതിനെതിരേയാണ് നേതാക്കള്‍ കോടതിയെ സമീപിച്ചത്. തങ്ങള്‍ക്കെതിരേ തെളിവില്ലാത്തതിനാല്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും വിചാരണ ആവശ്യമില്ലെന്നുമായിരുന്നു ഇരുവരുടെയും വാദം. ഈ ആവശ്യം കോടതി നിരാകരിച്ചതിനാല്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ഇനിയുള്ള മാർഗം.

അല്ലാത്തപക്ഷം ഇരുവർക്കും കേസില്‍ വിചാരണ നേരിടേണ്ടിവരും. ജയരാജനും രാജേഷിനുമെതിരേ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വാദത്തിനിടെ നേരത്തേ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഇവർക്കെതിരേ തെളിവുകളുള്ളതിനാല്‍ വിടുതല്‍ ഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

2012 ഫെബ്രുവരി 20-നാണ് ലീഗ് പ്രവർത്തകനായ അരിയില്‍ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും മുൻ എം.എല്‍.എ. ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരേ ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിനെത്തുടർന്ന് ഷുക്കൂറിനെ സി.പി.എം. പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. 34 പ്രതികളാണ് കേസിലുള്ളത്.

TAGS : ARIYIL SHUKKOOR MURDER CASE | P JAYARAJAN | TV RAJESH
SUMMARY : Ariyil Shukur murder case; P. Jayarajan’s TV Rajesh’s release plea was also rejected

LEAVE A REPLY

Please enter your comment!
Please enter your name here