കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാതാരങ്ങളുടെ പേരുമുണ്ടെന്ന് വിവരം. കേസിൽ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുമുള്ളത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ഓംപ്രകാശിന്റെ മുറിയില്‍ ചെന്നിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരെയും ചോദ്യം ചെയ്യണമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊച്ചിയില്‍ ഇയാള്‍ ബുക്ക്ചെയ്ത മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോബി ചലപതി എന്നയാൾ ബുക്ക് ചെയ്തിരുന്ന മുറിയിലായിരുന്നു ഓംപ്രകാശും ഷിഹാസും ഉണ്ടായിരുന്നത്. മുറികളിൽ ഉണ്ടായിരുന്ന ഇരുപതോളം പേര്‍ ചേർന്നു ശനിയാഴ്ച ഡിജെ പാർട്ടി നടത്തി എന്നാണു കസ്റ്റഡി അപേക്ഷാ റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഓംപ്രകാശിനും ഷിഹാസിനും ജാമ്യം അനുവദിച്ചു.
കഴിഞ്ഞദിവസമാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളി ഷിഹാസിനേയും എറണാകുളം കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽനിന്ന് പിടികൂടിയത്. കൊച്ചി മരട് പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് മൊഴി നല്‍കിയത്. 20-ഓളം കേസുകളിൽ പ്രതിയാണ് ഇവർ. പരിശോധനയിൽ ഷിഹാസിന്റെ മുറിയിൽനിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് പിടികൂടിയിരുന്നു. എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തതായാണ് മരട് പോലീസ് പറഞ്ഞത്. ഈ സംഭവത്തിലെ അന്വേഷണം പുരോഗമിക്കവേയാണ് സിനിമാ താരങ്ങൾ ഇവരെ കാണാനെത്തിയ വിവരം പുറത്തുവന്നത്.
വ്യവസായി പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്. പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യപ്രതിയായിരുന്ന ഓം പ്രകാശിനെ ഒരു മാസം മുന്‍പ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും പോലീസ് കസ്റ്റഡിയിലായിരുന്നു. പല സാമ്പത്തിക ഇടപാടുകളും കരാറുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഗോവയിലും സംസ്ഥാനത്തിന് പുറത്തും ഇയാള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
<BR>
TAGS : DRUGS CASE | KERALA
SUMMARY : Srinath Bhasi and Prayaga Martin attended gang leader Om Prakash’s drunken party, police said