മുംബൈ: മുംബൈയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായ കേസില്‍ പതിനേഴുകാരന്‍ പിടിയില്‍. ഛത്തീസ്ഗഡില്‍നിന്നാണ് കൗമാരക്കാരനെ പിടികൂടിയത്. സുഹൃത്തിനോട് പകരം വീട്ടാനായി സമൂഹമാധ്യമങ്ങളിൽ സുഹൃത്തിന്‍റെ പേരിൽ നിർമിച്ച വ്യാജ അക്കൗണ്ടുകളിൽ നിന്നാണ് ബോംബ് ഭീഷണി നൽകിയിരുന്നത്. ഭീഷണി സന്ദേശം മൂലം വിമാനങ്ങൾ കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് വഴിതിരിച്ച് വിടേണ്ടി വന്നിരുന്നു.
സ്കൂളിൽ നിന്നും പഠനം പാതിവഴിക്ക് നിർത്തിയ വിദ്യാർഥിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുമായുണ്ടായ സാമ്പത്തിക തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. സുഹൃത്തിന്‍റെ ഫോട്ടോയും കുട്ടി ദുരുപയോഗം ചെയ്തിരുന്നു. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി. കുട്ടിയുടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടു ദിവസങ്ങൾക്കിടെയാണ് കുട്ടി ഭീഷണി സന്ദേശമയച്ചത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12ഓളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. എയർ ഇന്ത്യ, അകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങൾക്കെല്ലാം ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഭീഷണിക്ക് പിന്നിൽ ആരാണെന്നത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ അന്വേഷണ ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സൈബർ സെക്യൂരിറ്റി വിദഗ്ധരുമായി ചേർന്ന് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
അതേസമയം, വിമാനങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി കോൾ വിളിക്കുന്നവർക്ക് വിമാനയാത്ര വിലക്ക് കൊണ്ടു വരുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുകയാണ്. വിവിധ കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കേന്ദ്ര വ്യോമയാനമന്ത്രാലയം വിവിധ എയർലൈനുകൾക്ക് ലഭിച്ച ബോംബ് ഭീഷണികൾ ചർച്ച ചെയ്യാനായി, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് തുടങ്ങിയവറുമായി യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ഇക്കാര്യം ചർച്ചയായെന്നാണ് നിലവിൽ ലഭ്യമാകുന്ന സൂചന. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇത്തരത്തിൽ ഭീഷണികോളുകൾ വിളിക്കുന്നവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തുന്നതിനായി പുതിയ നിയമം കൊണ്ടു വരുന്നത് പരിഗണിക്കുന്നത്.
<BR>
TAGS : FAKE BOMB THREAT
SUMMARY : Bomb threat to planes to avenge friend. 17-year-old arrested