ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം അക്രമാസക്തമാകുകയും ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. കൊല്ലപ്പെട്ടവരിൽ ഒരു അച്ഛനും മകനും ഉൾപ്പെടുന്നു. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാംസർഗഞ്ചിലെ വീടിനുള്ളിൽ നിന്നാണ് ഇവരെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടും അക്രമികൾ കൊള്ളയടിച്ചു. സാംസർഗഞ്ചിലെ ധുലിയാനിലാണ് മറ്റൊരാളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 110-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, വിവിധ സ്ഥലങ്ങളിൽ പോലീസ് റെയ്ഡുകൾ തുടരുകയാണ്.
അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജി) ജാവേദ് ഷമീം പറഞ്ഞു. സംഘർഷം ഉണ്ടായ ജാൻഗിപൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഇന്റർനെറ്റ് സസ്പെൻഡ് ചെയ്തു. ക്രമസമാധാന പാലനത്തിന് പോലീസിന് പുറമെ ബിഎസ്എഫിനെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിലവിൽ നിയന്ത്രണവിധേയമായെന്ന് പോലീസ് അറിയിച്ചു. അക്രമകാരികളെ കണ്ടെത്തുന്നതിന് മാൽഡ, ഹൂഗ്ലി, സൗത്ത് 24 പർഗ്നസ് തുടങ്ങിയ ജില്ലകളിലും പോലീസ് പരിശോധന നടത്തി വരികയാണ്. വെള്ളിയാഴ്ചത്തെ സംഘർഷത്തിൽ മുർഷിദബാദിലെ ജാൻഗിപൂരിൽ പ്രതിഷേധക്കാർ പോലീസ് വാഹനത്തിന് തീയിട്ടിരുന്നു. തൃണമൂൽ കോൺഗ്രസ് എം.പി ഖലിലൂർ റഹ്മാന്റെ ഓഫീസും അടിച്ച് തകർത്തു.
അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വഖഫ് ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു , വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾ, പ്രത്യേകിച്ച് ന്യൂനപക്ഷ ആധിപത്യമുള്ള മുർഷിദാബാദ് ജില്ലയിലെ നിരവധി പ്രദേശങ്ങൾ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിളച്ചുമറിയുന്ന സമയത്താണ് ഈ പ്രഖ്യാപനം.
<BR>
TAGS : WAQF ISSUE | WEST BENGAL
SUMMARY : Protest against Waqf Amendment: Three killed, including father and son, 110 arrested in West Bengal’s Murshidabad