ബെംഗളൂരു: കർണാടക ഹൈക്കോടതി അഭിഭാഷക ചൈത്ര ഗൗഡയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസിന് കൈമാറി. കെഎഎസ് ഉദ്യോഗസ്ഥൻ ശിവകുമാറിൻ്റെ ഭാര്യയും ബാഡ്മിൻ്റൺ പ്ലേയർ കൂടിയായ ചൈത്രയെ മെയ് 11നാണ് സഞ്ജയ്നഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ചൈത്രയുടെ മരണത്തിൽ ദുരൂഹതകൾ ഉയർന്നതോടെ സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അന്വേഷണം സിസിബിക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷക അസോസിയേഷനും നോർത്ത് ഡിസിപിക്ക് നിവേദനം നൽകിയിരുന്നു. താൻ വിഷാദരോഗിയാണെന്ന് പറഞ്ഞ് ആഴ്ചകൾക്ക് മുമ്പ് എഴുതിയ മരണക്കുറിപ്പും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകം ആണെന്ന് ഭർത്താവും മറ്റ് ബന്ധുക്കളും ആരോപിച്ചിരുന്നു.
മരണത്തിന് 15 ദിവസം മുമ്പുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തകുവെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.