ബെംഗളൂരു: മൈസൂരു – കുടക് മണ്ഡലത്തിൽ നിന്നുള്ള മുൻ എംപി സി.എച്ച്. വിജയശങ്കറിനെ മേഘാലയ ഗവർണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് വിജയശങ്കറിന് ഔദ്യോഗിക ചുമതല നൽകിയത്. മൈസൂരുവിൽ നിന്ന് രണ്ട് തവണ എംപിയായ വിജയശങ്കർ ബിജെപിയേയും കോൺഗ്രസിനേയും പ്രതിനിധീകരിച്ചിട്ടുണ്ട്. 1998, 2004 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മൈസൂരുവിൽ നിന്നുള്ള കുറുബ നേതാവായ വിജയശങ്കർ ബിജെപി സീറ്റിൽ വിജയിച്ചു.
2017ൽ ബിജെപി വിട്ട വിജയശങ്കർ തൊട്ടടുത്ത വർഷം കോൺഗ്രസിൽ ചേർന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയായി മൈസൂരുവിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹം മത്സരിച്ചു. എന്നാൽ ബിജെപിയുടെ പ്രതാപ് സിംഹയോട് 1.38 ലക്ഷം വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു. ഇതേതുടർന്ന് തിരികെ ബിജെപിയിൽ ചേർന്നിരുന്നു.
മുൻ കാബിനറ്റ് മന്ത്രിയായ വിജയശങ്കർ വനം വകുപ്പ്, പരിസ്ഥിതി, പരിസ്ഥിതി വകുപ്പ്, ചെറുകിട വ്യവസായങ്ങൾ തുടങ്ങി വിവിധ വകുപ്പുകൾ വഹിച്ചിട്ടുണ്ട്. 2010 മുതൽ 2016 വരെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലും അംഗമായിരുന്നു.
വിജയശങ്കറിനൊപ്പം മറ്റ് മൂന്ന് ഗവർണർമാരെ സ്ഥലം മാറ്റുകയും ഛത്തീസ്ഗഡിലെ രമൺ ദേക്ക, ജാർഖണ്ഡിലെ സി.പി. രാധാകൃഷ്ണൻ എന്നിവരടക്കം രണ്ട് ഗവർണർമാർക്ക് അധിക ചുമതല നൽകുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയും ഗുജറാത്ത് മുൻ ചീഫ് സെക്രട്ടറിയുമായ കെ. കൈലാശനാഥനെ പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായി നിയമിച്ചു.
ത്രിപുര മുൻ മുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ്മയെ തെലങ്കാന ഗവർണറായും രമൺ ദേകയെ ഛത്തീസ്ഗഢ് ഗവർണറായും നിയമിച്ചു. ഹരിഭാവു കിസൻറാവു ബാഗ്‌ഡെയെ രാജസ്ഥാൻ ഗവർണറായും ഓം പ്രകാശ് മാത്തൂർ സിക്കിമിലേക്കും സന്തോഷ് കുമാർ ഗാങ്‌വാറിനെ ജാർഖണ്ഡിലേക്കും ഗവർണറായി നിയമിച്ചു.
TAGS: MEGHALAYA | CH VIJAYASHANKAR
SUMMARY: Former Mysore-Kodagu MP CH Vijayashankar appointed Meghalaya governor