ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതി ആരോപണം തനിക്കും സർക്കാരിനുമെതിരെ നടന്ന ഗൂഢാലോചനയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും ജെഡിഎസും ചേർന്നാണ് ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാരിന്റെ അഞ്ചിന ഗ്യാരണ്ടികൾ, സാമൂഹ്യ നീതി എന്നിവ ഉറപ്പാക്കുന്നത് ആർക്കും സഹിക്കുന്നില്ല. കേസ് നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം.
കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയിരുന്നു. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി തട്ടിപ്പ് കേസിൽ ഗവർണർ മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകിയത്.
നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആരംഭിക്കാൻ പാർട്ടിയുടെ കർണാടക ഘടകത്തോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന് അനുമതി നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ പാർട്ടി നിയമപരമായി പോരാടുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Muda scam to defame karnataka government says cm