കൊച്ചി: നഗ്നതാ പ്രദര്‍ശനം നടത്തിയതില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. തന്‍റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ചോദിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ,’ എന്നാണ് വിനായകന്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വിനായകന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഉടുവസ്ത്രം അഴിച്ച് നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയായിരുന്നു. ഇതിന് പിന്നാലെ വിനായകനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു. നടന്‍ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ചെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
ഈയിടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ താരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യപിച്ച് ബഹളം വച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ കുറ്റങ്ങള്‍ ചുമത്തി കേസുമെടുത്തിരുന്നു.
2023 ഒക്ടോബറില്‍ പോലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനായിരുന്നു നടപടി. വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നാണ് പോലീസിന്റെ ആരോപണം.
<br>
TAGS : VINAYAKAN
SUMMARY : Apology to public for all negative energy: Vinayakan