പത്തനംതിട്ട: ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചു. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ ഓണ്‍ലൈന്‍ യോഗത്തിലാണ് അനുമതി നല്‍കിയത്. ഇനി ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയാണ് വേണ്ടത്. നേരത്തെ വനംവകുപ്പ് ക്ലിയറൻസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വന്യജീവി ബോർഡ് ഇപ്പോള്‍ അനുമതി നല്‍കിയത്.
പദ്ധതി നടപ്പിലാക്കുന്നതിനായി 4.5336 ഹെക്ടർ വനഭൂമിക്ക് പകരം റവന്യു ഭൂമി സർക്കാർ അനുവദിച്ചിരുന്നു. ശരണപാതയുടെ പരമാവധി സമീപത്തുകൂടിയാണ് റോപ്പ് വേ നിർമിക്കുക. പമ്ബ ഹില്‍ടോപ്പ് മുതല്‍ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് നീളം. അവശ്യസാധനങ്ങളും അത്യാഹിതത്തില്‍ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നത്. വർഷം 40,000 മുതല്‍ 60,000 ടണ്‍വരെ സാധനസാമഗ്രികള്‍ റോപ്പ് വേ വഴി കൊണ്ടുപോകാം. അടിയന്തരഘട്ടങ്ങളില്‍ കാർ ആംബുലൻസും കൊണ്ടുപോകാനാകും.
SUMMARY: Wildlife Board approves Sabarimala ropeway