ബെംഗളൂരു: കർണാടകയിൽ പാഠപുസ്തകങ്ങളിലും സ്കൂളുകളുടെ മതിലുകളിലും ചൈൽഡ് ഹെൽപ് ലൈൻ നമ്പർ ആയ 1098 എന്ന നമ്പർ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി. സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. സർക്കാർ സ്വകാര്യ സ്കൂളുകൾക്കടക്കം നിർദ്ദേശം ബാധകം ആണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ കെ.വി ത്രിലോക്ചന്ദ്രയുടെ ഉത്തരവിൽ പറയുന്നു. വെബ്സൈറ്റ്, സ്കൂൾ വാഹനങ്ങൾ എന്നിവയിലും വ്യക്തമായി കാണുന്ന രീതിയിൽ നമ്പർ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
വീടുകളിലും സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും കുട്ടികൾ നേരിടുന്ന പീഡന കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കുട്ടികളെക്കൊണ്ട് ശുചിമുറി വൃത്തിയാക്കൽ, ശാരീരികവും മാനസികവുമായ പീഡനം, ലൈംഗിക പീഡനം തുടങ്ങിയ സംഭവങ്ങള്‍ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് അടിയന്തര സേവനങ്ങൾ നൽകുന്നതിനാണ് ചൈൽഡ് ഹെൽപ്പ് ലൈൻ നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ പല കുട്ടികൾക്കും ഇതിനെക്കുറിച്ച് അറിയില്ല. ഹെൽപ്പ് ലൈനിന്റെ സഹായം തേടാമെന്ന് കുട്ടികളെ ബോധവാന്മാരാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
SUMMARY: Child Helpline number should be written in textbooks, schools and on walls