കോഴിക്കോട്: വന്ദേഭാരത് തീവണ്ടിയില്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരമുറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു. കാലാവധികഴിഞ്ഞ ജ്യൂസ് നല്‍കിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ആവർത്തിക്കരുതെന്നും കമ്മിഷൻ മുന്നറിയിപ്പുനല്‍കി.
വന്ദേഭാരതില്‍ കാറ്ററിങ് ചുമതലയേല്‍പ്പിച്ചിരിക്കുന്ന ഏജൻസി, യാത്രക്കാർക്കുനല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരം റെയില്‍വേ നിരീക്ഷിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. വന്ദേഭാരത് ട്രെയിനില്‍ മേയ് 25-ന് യാത്രചെയ്തവരാണ് പ്രഭാതഭക്ഷണത്തിനൊപ്പം നല്‍കിയ ജ്യൂസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജർ റിപ്പോർട്ട് സമർപ്പിച്ചു.
മംഗലാപുരം – തിരുവനന്തപുരം വന്ദേഭാരതില്‍ ബൃന്ദാവൻ ഫുഡ് പ്രോഡക്‌ട്‌സ് എന്ന കമ്ബനിക്കാണ് കാറ്ററിങ് ലൈസൻസ് നല്‍കിയിരിക്കുന്നതെന്ന് റിപ്പോർട്ടില്‍ പറയുന്നു. ‘മാസാ’ ജ്യൂസിന്റെ കാലാവധി കഴിഞ്ഞതാണെന്ന് മനസ്സിലാക്കി നശിപ്പിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവധി കഴിഞ്ഞ ജ്യൂസ് നല്‍കിയ ഏജൻസിക്ക് ഒരുലക്ഷം രൂപ പിഴചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.
SUMMARY: ‘Quality of food served in Vande Bharat should be ensured’: Human Rights Commission