കൊല്‍ക്കത്ത: ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹോസ്റ്റലിലെ വിദ്യാർഥിനികള്‍ പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവർ ഹോസ്റ്റലിലെ നിയമങ്ങള്‍ അനുസരിക്കണമെന്നും രാത്രി ഇറങ്ങി നടക്കരുതെന്നും മമത ബാനർജി പറഞ്ഞു.
ദുർഗാപുരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന ഒഡീശ സ്വദേശിയായ വിദ്യാർഥിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. എങ്ങനെയാണവള്‍ രാത്രി 12.30ന് ഹോസ്റ്റലിന് പുറത്തെത്തിയത്. പെണ്‍കുട്ടികള്‍ സ്വയം സംരക്ഷിക്കണം. ഇതൊരു വനപ്രദേശമാണ്. എല്ലാ വ്യക്തികളെയും നിരീക്ഷിച്ചു കൊണ്ടിരിക്കാൻ പോലീസിന് സാധിക്കില്ല.
രാത്രിയില്‍ ആരൊക്കെയാണ് പുറത്തിറങ്ങുന്നതെന്ന് കണ്ടെത്തി ഓരോ വീടിനു മുന്നിലും കാവലിരിക്കാൻ പോലീസുകാർക്ക് സാധിക്കില്ലെന്നും നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാരനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ മമത വ്യക്തമാക്കി.
ഇതു ഞെട്ടിക്കുന്ന സംഭവമാണ്. മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവർക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. ആരെയും വെറുതേ വിടില്ലെന്നും മമത വ്യക്തമാക്കി. പെണ്‍കുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിനും സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും മമത കൂട്ടിച്ചേർത്തു.
SUMMARY: West Bengal gang rape; Mamata Banerjee makes controversial remarks