കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്.
സുഹൃത്തായ ശിവകൃഷ്ണനുമായി ഇന്നലെ രാത്രിയില്‍ അര്‍ച്ചന വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ ചാടിയതെന്നാണ് വിവരം. അര്‍ച്ചനെയെ രക്ഷിക്കാനായി ശിവകൃഷ്ണന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തുമ്പോള്‍ അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. കൊട്ടാരക്കരയില്‍ നിന്നുള്ള സ്‌കൂബ ഡൈവേഴ്‌സ് ഉള്‍പ്പെടെയുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അര്‍ച്ചനയുമായി സംസാരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ സോണി അര്‍ച്ചനയെ രക്ഷിക്കാനായി കിണറ്റിലേക്കിറങ്ങി. ഈ സമയത്ത് കിണറിന്റെ കൈവരി ഇടിയുകയും കിണറിനോട് ചേര്‍ന്ന് നിന്ന ശിവകൃഷ്ണനും കൂടി ഉള്ളിലേക്ക് വീഴുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സോണിയെ പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അര്‍ച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. കിണറിന്റെ കൈവരി ഇടിഞ്ഞ് പാറക്കഷ്ണങ്ങള്‍ തലയില്‍ പതിച്ചതാണ് മരണകാരണം.
ശിവകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരമായതെന്നാണ് പ്രാഥമിക വിവരം. കിണറിന്റെ സമീപത്തേക്ക് വരരുത് എന്ന് ഫയര്‍ഫോഴ്‌സ് സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. പഴയ കിണറായിരുന്നു എന്നതും കൈവരി ദുര്‍ബലമായിരിക്കാം എന്നതും മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ശികൃഷ്ണന്‍ മുന്നറിയിപ്പ് അവഗണിച്ച് കിണറിന്റെ സമീപത്തേക്ക് എത്തുകയായിരുന്നു. ഇയാള്‍ നിന്ന സ്ഥലത്തുനിന്നാണ് കൈവരി ഇടിഞ്ഞ് താഴേക്ക് വീണത്. മൂന്നു കുട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന.
SUMMARY: Three people, including a fire force officer and a woman, died after falling into a well while rescuing a woman who had jumped into it.