ബെംഗളൂരു: റോഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പത്തിലധികം ആളുകളുടെ ഒത്തുചേരലുകൾ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവിന് മേലുള്ള സ്റ്റേ നീക്കാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ എസ്.ജി. പണ്ഡിറ്റ്, കെ.ബി. ഗീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാനത്തിന്റെ അപ്പീൽ തള്ളുകയും സർക്കാരിന്റെ നിർദ്ദേശം സ്റ്റേ ചെയ്ത സിംഗിൾ ജഡ്ജി ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു.
ആളുകൾ ഒരുമിച്ച് നടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് നിർത്താൻ കഴിയുമോ എന്ന് ചോദിച്ച ജഡ്ജിമാർ നിയന്ത്രണങ്ങൾക്ക് പിന്നിലെ യുക്തിയെയും ചോദ്യം ചെയ്തു. പത്തോ അതിലധികമോ വ്യക്തികളുടെ ഒരു സംഘത്തെ നിയമവിരുദ്ധമായി കണക്കാക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. ഇടക്കാല ഉത്തരവ് റദ്ദാക്കുന്നതിനായി അപ്പീൽക്കാർക്ക് അപേക്ഷ സമർപ്പിക്കാം, അത്തരമൊരു അപേക്ഷ സമർപ്പിച്ചാൽ, സിംഗിൾ ജഡ്ജി അത് പരിഗണിക്കുമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഒക്ടോബർ 18-ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം, രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ ഏതൊരു സ്വകാര്യ സ്ഥാപനവും റോഡുകൾ, കളിസ്ഥലങ്ങൾ, സ്കൂളുകൾ, കോളേജുകൾ, പാർക്കുകൾ തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള സ്വത്തുക്കളിൽ പത്ത് പേരിൽ കൂടുതലുള്ള ഒത്തുചേരലുകൾക്ക് കുറഞ്ഞത് മൂന്ന് ദിവസം മുമ്പെങ്കിലും മുൻകൂർ അനുമതി വാങ്ങണം. വിവാഹ, ശവസംസ്കാര സമ്മേളനങ്ങളിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ടെങ്കിലും, സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്രകൾക്കും മുൻകൂർ അനുമതി ആവശ്യമാണ്. പോലീസ് കമ്മീഷണർമാർക്കോ ഡെപ്യൂട്ടി കമ്മീഷണർമാർക്കോ പെർമിറ്റ് നൽകാൻ അധികാരം നൽകുന്ന ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം നിയമലംഘനങ്ങൾ നിയമവിരുദ്ധമായ ഒത്തുചേരൽ ആയി കണക്കാക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
“സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആകസ്മിക ഒത്തുചേരലുകൾ പോലും കുറ്റകരമാക്കാം. ഉത്തരവു അനുസരിച്ച് ക്രിക്കറ്റ് കളിക്കുന്ന ഒരു ഗ്രൂപ്പിന് പോലും ദിവസേനയുള്ള അനുമതി ആവശ്യമാണ്,” ഹർജിക്കാരെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ അശോക് ഹരനഹള്ളി കോടതിയെ അറിയിച്ചു. അതേസമയം പൊതു സ്വത്ത് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവ് എന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ശശി കിരൺ ഷെട്ടി വാദിച്ചു.
ഒക്ടോബർ 28-ന് പുറപ്പെടുവിച്ച മുൻ ഉത്തരവിൽ ഭരണഘടനയുടെ മൂന്നാം അദ്ധ്യായം പ്രകാരം പൗരന്മാർക്ക് നൽകിയിട്ടുള്ള ഭരണഘടനാപരമായ അവകാശങ്ങൾ പ്രഥമദൃഷ്ട്യാ എടുത്തുകളയുന്നു എന്ന് സിംഗിൾ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം നൂറാം വാർഷികത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്ത റൂട്ട് മാർച്ചുകൾക്ക് ദിവസങ്ങൾക്ക് മുമ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുസ്ഥലങ്ങളിൽ ആർഎസ്‌എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ ആഭ്യന്തര വകുപ്പിന് കത്തെഴുതിയതിന് പിന്നാലെയായിരുന്നു നീക്കം. ഇതേ തുടര്‍ന്നു ബിജെപി വിമര്‍ശനവുമായി രംഗത്തെത്തി. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(b) പ്രകാരമുള്ള സമാധാനപരമായി ഒത്തുകൂടാനുള്ള അവകാശം ലംഘിക്കുന്നതായി വാദിച്ചുകൊണ്ട്, ധാർവാഡ്, ബെളഗാവി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വ്യക്തികൾക്കൊപ്പം പുനശ്ചേതന സേവാ സംസ്തേ, വീ കെയർ ഫൗണ്ടേഷൻ എന്നി സംഘടനകള്‍ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു.
SUMMARY: High Court does not lift stay on Karnataka government order on prior permission for public gatherings













