കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന കേസില്‍ യുവമോർച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റില്‍. മൊബൈല്‍ ചാർജർ ഉപയോഗിച്ചായിരുന്നു മർദനം. ദേഹമാസകലം മർദനമേറ്റ പാടുകളുമായി യുവതി മരട് പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
പുറത്തുപോകാൻ ഒരിക്കലും അനുവദിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗോപു പുറത്തുപോകുമ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയിട്ടാണ് പോകാറുള്ളതെന്നും കഴിഞ്ഞ കുറെക്കാലമായി ഇയാള്‍ നിരന്തരം മർദിക്കുമായിരുന്നെന്നും യുവതി മൊഴി നല്‍കി. മൊബൈല്‍ ചാർജർ പൊട്ടുന്നതുവരെ മർദിക്കുകയെന്നതായിരുന്നു ഗോപുവിന്റെ രീതിയെന്നും യുവതി പറയുന്നു. വിവാഹമോചിതയാണ് യുവതി.
നേരത്തെയുള്ള വിവാഹത്തില്‍ യുവതിക്ക് രണ്ടു കുട്ടികളുണ്ട്. ഇവര്‍ മുന്‍ ഭര്‍ത്താവിനൊപ്പമാണ് താമസം. മര്‍ദനവിവരം പുറത്തു പറഞ്ഞാല്‍ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഗോപു പരമശിവന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പറഞ്ഞു. വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയെ കാണാനില്ലെന്നു പറഞ്ഞ് ഗോപു പോലിസില്‍ പരാതിപ്പെട്ടിരുന്നു.
പിന്നാലെ യുവതിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട പോലിസിനോട് ബന്ധുവിന്റെ വീട്ടിലാണുള്ളതെന്നും ഇപ്പോള്‍ വരാന്‍ സാധിക്കില്ലെന്നുമായിരുന്നു യുവതിയുടെ പ്രതികരണം. ഇതിനു പിന്നാലെ യുവതി ഇന്ന് പോലിസ് സ്റ്റേഷനിലെത്തി മര്‍ദന വിവരം അറിയിക്കുകയായിരുന്നു. പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയില്‍ മരട് പോലിസ് ഗോപുവിനെതിരേ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Youth Morcha leader arrested for brutally beating his partner














