ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാല്‍ക്കെ പുരസ്കാരം ലഭിക്കുന്നത്.
‘അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നത്. മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരം…ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’, മോഹൻലാല്‍ പറഞ്ഞു. അതോടൊപ്പം കുമാരനാശാന്റെ കവിത വേദിയില്‍ ചൊല്ലുകയും ചെയ്തു മോഹൻലാല്‍.
പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹൻലാലിനെ ‘ലാലേട്ടൻ’ എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ് ജാജു സ്വാഗതം ചെയ്തത്. മോഹൻലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടിയിരുന്നു. താങ്കള്‍ ഒരു ഉഗ്രൻ നടനാണെന്ന് ആയിരുന്നു മന്ത്രിയുടെ വിശേഷണം. അവാര്‍ഡ് സമ്മാനിച്ചതിന് പിന്നാലെ മോഹന്‍ലാലിന്‍റെ സിനിമാ ജീവിതം സദസില്‍ സ്ക്രീന്‍ ചെയ്യുകയും ചെയ്തു.
നിരൂപക പ്രശംസ നേടിയ ‘ഉള്ളൊഴുക്ക്’ എന്നാ ചിത്രത്തിന് സംവിധായകൻ ക്രിസ്റ്റോ ടോമിക്ക് മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. അതേസമയം, അതേ ചിത്രത്തിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിക്കുള്ള അവാർഡ് നേടി. ‘പൂക്കാലം’ എന്ന ചിത്രത്തിലെ 100 വയസ്സുള്ള കഥാപാത്രത്തെ അവതരിപ്പിച്ച വിജയരാഘവൻ മികച്ച സഹനടനുള്ള അവാർഡ് നേടി. ‘പൂക്കാലം’ എന്ന ചിത്രത്തിലെ എഡിറ്റർ മിഥുൻ മുരളിക്ക് മികച്ച എഡിറ്റർക്കുള്ള അവാർഡ് ലഭിച്ചു.
ജൂഡ് ആന്റണി ജോസഫിന്റെ, കേരളത്തിലെ വെള്ളപ്പൊക്കത്തെ ചിത്രീകരിച്ച, വ്യാപകമായി പ്രശംസിക്കപ്പെട്ട ‘2018’, മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരവും നേടി. നോണ്‍-ഫീച്ചർ ഫിലിംസ് വിഭാഗത്തില്‍, എം കെ രാമദാസ് സംവിധാനം ചെയ്ത ‘നെക്കല്‍ – ക്രോണിക്കിള്‍ ഓഫ് ദി പാഡി മാൻ’ പ്രത്യേക പരാമർശവും നേടി നേടി.
SUMMARY: Actor Mohanlal receives Dadasaheb Phalke Award