ബെംഗളൂരു: ഹെബ്ബാൾ-സിൽക്ക്ബോർഡ് 16.75 കിലോമീറ്റർ തുരങ്ക റോഡ് നിർമിക്കാൻ അദാനി ഗ്രൂപ്പും ടാറ്റ പ്രോജക്ട്സും ഉൾപ്പെടെ രാജ്യത്തെ മുൻനിര കമ്പനികൾ രംഗത്ത്. തിങ്കളാഴ്ച കമ്പനികളുടെ പ്രതിനിധികൾ ബെംഗളൂരു സ്മാർട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ(ബി-സ്മൈൽ) വസന്ത്നഗറിലെ ഓഫിസിലെത്തി ചർച്ച നടത്തി. 20 ദിവസങ്ങൾക്കു മുൻപാണ് ബി-സ്മൈൽ ഇതിനായി കരാർ ക്ഷണിച്ചത്.
പത്തോളം കമ്പനികളാണ് റോഡ് നിർമാണത്തിന്റെ ചുമതല ഏറ്റെടുക്കാൻ സന്നദ്ധതയുമായി രംഗത്തെത്തിയത്. കരാർ ഏറ്റെടുക്കുന്ന കമ്പനി പദ്ധതിയുടെ 60 ശതമാനത്തോളം മുടക്കേണ്ടി വരും. ഏകദേശം 10,619 കോടി രൂപയോളം വരുമിത്. പകരം ടോൾ പിരിക്കുന്നതിനുള്ള 30 വർഷത്തെ അവകാശം കമ്പനിക്കു ലഭിക്കും.
പദ്ധതിയെ 2 ഘട്ടങ്ങളായി വിഭജിച്ചാണ് നടപ്പിലാക്കുന്നത്. ഹെബ്ബാൾ ജംക്ഷൻ മുതൽ ശേഷാദ്രി റോഡ് റേസ് കോഴ്സ് ജംക്ഷൻ വരെ (8.7 കിലോമീറ്റർ), ശേഷാദ്രി റോഡ് മുതൽ സിൽക്ക് ബോർഡ് വരെ (8.01 കിലോമീറ്റർ) എന്നിവയാണിത്. സെപ്റ്റംബർ രണ്ടാണ് കരാറിനായി രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി.
മികച്ച പ്രതികരണമാണ് കമ്പനികളിൽ നിന്നു ലഭിച്ചതെന്നും പദ്ധതിയുടെ സങ്കീർണത കണക്കിലെടുത്ത് കൂടുതൽ സമയം അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടതായും ബി-സ്മൈൽ ടെക്നിക്കൽ ഡയറക്ടർ ബി.എസ്. പ്രഹ്ലാദ് അറിയിച്ചു.
SUMMARY: Adani, Tata join race to build Bengaluru tunnel road.