അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാന ദുരന്തത്തിനിടെ കാണാതായ ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാല അപകട സ്ഥലത്ത് മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതോടെ മരിച്ചത് ജിറാവാലയാണെന്ന് ഔദ്യോഗികമായി ഉറപ്പാക്കി.
അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല മഹേഷ്. സംഭവദിവസം ഷാഹിബാഗിന് സമീപത്തുനിന്ന് ഇദ്ദേഹത്തെ കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഓഫാകുന്നതിനുമുൻപ് അവസാനം ട്രാക്ക് ചെയ്തതും ഇതേ സ്ഥലത്തായിരുന്നു. ഇതെല്ലാം അദ്ദേഹം അപകടത്തിൽപ്പെട്ടവരിൽ ഒരാളായിരിക്കാനുള്ള സാധ്യതയിലേക്ക് കൂടുതൽ വിരൽചൂണ്ടി. ഈ കണ്ടെത്തലുകളാണ് അപകടത്തിൽ അദ്ദേഹത്തിന്റെ ദാരുണമായ മരണം സ്ഥിരീകരിക്കാൻ ഒടുവിൽ സഹായിച്ചത്.
അദ്ദേഹത്തിന്റെ കുടുബവും ഗുജറാത്തി ചലച്ചിത്ര ലോകവും ദുരന്തം ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. ദുരന്തത്തിന് ഇരയായത് വിശ്വസിക്കാനാവാതെ മൃതദേഹം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന്റെ കുടുംബം തയ്യാറായിരുന്നില്ല. പോലീസ് അദ്ദേഹം വിമാനത്താവള ഭാഗത്തേക്ക് സഞ്ചരിക്കാൻ ഉപയോഗിച്ച ആക്ടീവയുടെ നമ്പറും ഡിഎൻഎ റിപ്പോർട്ടും ഉൾപ്പെടെ തെളിവുകൾ ഹാജരാക്കിയ ശേഷമാണ് മൃതദേഹം കൈമാറിയത്.
അപകടസ്ഥലത്തുനിന്ന് സ്കൂട്ടർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇത് മഹേഷ് ജിറാവാലയുടെ വണ്ടിയുടെ നമ്പർ തന്നെയാണെന്ന് തിരിച്ചറിയാനും പോലീസിന് കഴിഞ്ഞു.
മഹേഷ് കലവാഡിയ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. മഹേഷ് ജിറാവാല പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ സിഇഒ കൂടിയാണ്. അഡ്വർടോറിയലുകളും സംഗീത വീഡിയോകളും സംവിധാനം ചെയ്യുന്നതിൽ പ്രശസ്തനായിരുന്നു. ഗുജറാത്തി ഭാഷയിലുള്ള സംഗീത വീഡിയോകൾ ആസ്വാദക ശ്രദ്ധ നേടി. 2019-ൽ പുറത്തിറങ്ങിയ, ആശാ പാഞ്ചലും വൃത്തി താക്കറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കോക്ക്ടെയിൽ പ്രേമി പഗ് ഓഫ് റിവഞ്ച്’ എന്ന സിനിമയുടെ സംവിധായകനാണ്.
ജൂൺ 12-ന്, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ AI171 എന്ന ഫ്ലൈറ്റ് തകർന്നു വീഴുകയായിരുന്നു. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. ഒരാൾ മാത്രമാണ് അതിജീവിച്ചത്.
SUMMARY: Ahmedabad plane crash. Gujarati director Mahesh Jirawala among those killed, body identified