ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക വീട്ടിലാണ് സംഭവം. നാല് പേർക്ക് പരുക്കേറ്റു. ശേഖറിന്റെ അമ്മ അക്കയമ്മ (80) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. മകൾ ചന്ദന (22) ഗ്യാസ് സ്റ്റൗ ഓണാക്കിയപ്പോഴാണ് സംഭവം. സ്ഫോടനത്തിന്റെ ശക്തിയില്‍ വീടിന്റെ മേൽക്കൂര തകർന്നുവീണാണ് മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അക്കയമ്മ മരിച്ചത്. ചന്ദനയെ 70 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ശേഖറും മകൻ കിരൺ കുമാറും (25) പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസിയായ കാഞ്ചനയ്ക്കും (55) പരുക്കേറ്റു.
ഒരു വർഷം മുമ്പ് കെട്ടിട ഉടമ രമേശ് ശേഖറിനും കുടുംബത്തിനും വാടകയ്ക്ക് നൽകിയ ഒറ്റനില വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. 2017 ൽ ഭാര്യയെ നഷ്ടപ്പെട്ട ശേഖർ അമ്മയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഈ വീട്ടിലാണ് താമസിച്ചിരുന്നത്. പുലർച്ചെ 5 മണിയോടെ വാതക ചോർച്ചയുടെ മണം അനുഭവപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് കാര്യമാക്കിയില്ലെന്ന് ശേഖർ പോലീസിനോട് പറഞ്ഞു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീട് ഭാഗികമായി തകർന്നു, സമീപത്തുള്ള മറ്റ് മൂന്ന് വീടുകൾക്കും വിള്ളലേറ്റു. കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയും കെആർ പുരം എംഎൽഎ ബൈരതി ബസവരാജും അപകടസ്ഥലം സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ സിലിണ്ടർ സ്ഫോടനമാണെന്നാണ് സൂചനയെങ്കിലും ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) നിന്നുള്ള വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.













