ലക്കിടി: താമരശ്ശേരി ചുരത്തിലെ അപകടഭീഷണി വീണ്ടും ഗൗരവമേറിയിരിക്കുകയാണ്. ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറക്കഷണങ്ങളും മണ്ണും റോഡിലേക്ക് പതിച്ചു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് ചെറിയ പാറക്കഷണങ്ങള്‍ റോഡിലേക്ക് വീണത്.
ഇതില്‍ ഒരുവാഹനത്തിന്‍റെ തൊട്ടരികില്‍ തന്നെ കല്ല് പതിച്ചത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു. അപകട സാധ്യത തുടരുന്നതിനെ തുടർന്ന് വാഹനങ്ങള്‍ക്കെല്ലാം വഴിത്തിരിവ് ഏർപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം. ഇതിനിടെ, ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗത നിരോധനം തുടരുമെന്ന് നേരത്തെ കോഴിക്കോട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകള്‍ക്ക് ശേഷമേ ഗതാഗത നിയന്ത്രണം പൂർണ്ണമായി നീക്കുകയോ തുടരുകയോ ചെയ്യുമെന്നു കളക്ടർ വ്യക്തമാക്കിയിരുന്നു. പ്രത്യേക സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തും. പാറ ഇടിഞ്ഞ് വീഴാൻ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ അനാവശ്യമായി ചുരം പ്രദേശത്ത് എത്താതിരിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
ചൊവ്വാഴ്ച രാത്രി ഉണ്ടായ വലിയ മണ്ണിടിച്ചിലാണ് സാഹചര്യം ഗുരുതരമായത്. അന്ന് കൂറ്റൻ പാറക്കെട്ടുകളും മരങ്ങളും മണ്ണും ഒരുമിച്ച് ഇടിഞ്ഞുവീണതോടെ ഗതാഗതം പൂർണ്ണമായി നിലച്ചിരുന്നു. തുടർന്ന് ബുധനാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തന സംഘം പാറയും മണ്ണും നീക്കം ചെയ്ത് വാഹന ഗതാഗതം ഭാഗികമായി അനുവദിച്ചു. എന്നാല്‍ വീണ്ടും ഉണ്ടായ ഇടിച്ചില്‍ മൂലം ഗതാഗതം വീണ്ടും നിർത്തേണ്ടി വന്നു.
SUMMARY: Another danger at Thamarassery Pass