ബെംഗളൂരു: നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ (ഒടിഎസ്) പദ്ധതിയുടെ സമയപരിധി നവംബർ 30 വരെ നീട്ടി. രണ്ടാം തവണയാണ് സർക്കാർ പദ്ധതിയുടെ സമയപരിധി നീട്ടുന്നത്. ഒറ്റ പേയ്‌മെൻ്റിൽ കുടിശ്ശിക തീർക്കാൻ പ്രോപ്പർട്ടി ഉടമകളെ സഹായിക്കുന്നതിനാണ് സമയപരിധി നീട്ടിയതെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.
ഫെബ്രുവരിയിൽ ആരംഭിച്ച ഒടിഎസ് സ്കീം വഴി നികുതി കുടിശ്ശികയുടെ കൂട്ടുപലിശ ഒഴിവാക്കിയും പിഴകൾ 50 ശതമാനം കുറച്ചും അടക്കാനുള്ള അവസരമാണ് വസ്തു ഉടമകൾക്ക് ലഭിക്കുക. പദ്ധതിയുടെ ആദ്യഘട്ട സമയപരിധി സെപ്റ്റംബർ അവസാനം വരെയായിരുന്നു. എന്നാൽ കുടിശ്ശിക അടക്കാൻ കൂടുതൽ സമയം വേണമെന്ന് വസ്തു ഉടമകൾ ആവശ്യപ്പെട്ടത് പ്രകാരമാണ് സമയപരിധി നീട്ടിയതെന്ന് ശിവകുമാർ പറഞ്ഞു.
വസ്തുനികുതി കുടിശ്ശിക വരുത്തുന്നവർക്ക് തുക തവണകളായി അടക്കാനും ഇത് വഴി സാധിക്കും. ബിബിഎംപിയുടെ വാർഷിക വരുമാന ലക്ഷ്യമായ 5,200 കോടി കൈവരിക്കാൻ ഇത് സഹായിക്കുമെന്നും ശിവകുമാർ പറഞ്ഞു. നികുതി അടക്കുന്നതിൽ കുടിശ്ശിക വരുത്തുന്നവരെ തിരിച്ചറിയാൻ വീടുവീടാന്തരം സന്ദർശനം നടത്തുകയും നികുതി നൽകാത്ത വസ്തുവകകൾക്ക് നോട്ടീസ് നൽകുമെന്നും ബിബിഎംപി അറിയിച്ചു.
TAGS: BBMP | TAX
SUMMARY: One-Time Settlement for property tax defaulters extended till Nov 30