ബെംഗളൂരു: പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ രണ്ടാം ദിനമായ ഇന്നലെ 11 സ്ക്രീനുകളിലായി 51 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 3 മലയാള ചിത്രങ്ങളുടെ പ്രദർശനവും ഇന്നലെ നടന്നു. മലയാളത്തിൻ്റെ അനശ്വര സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ക്ലാസിക് ചിത്രമായ നിർമ്മാല്യം, ഐഎഫ്എഫ്കെയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമ, സൂരജ് ടോമിൻ്റെ വിശേഷം എന്നിവയും മേളയില്‍ പ്രദർശിപ്പിച്ചു. ഹോമേജസ് ആൻ്റ് റിമംബറൻസ് വിഭാഗത്തിലാണ് നിർമ്മാല്യം പ്രദർശിപ്പിച്ചത്. ഓറിയോൺ മാളിലെ മൂന്നാമത്തെ സ്ക്രീനിൽ നിറഞ്ഞ സദസ്സിനുമുന്നിലായിരുന്നു ചിത്രത്തിന്‍റെ പ്രദർശനം.
ഏഷ്യൻ മത്സര വിഭാഗത്തിലായിരുന്നു ഫെമിനിച്ചി ഫാത്തിമയുടെ പ്രദർശനം. ഇന്ത്യൻ മത്സര വിഭാഗത്തിലായിരുന്നു വിശേഷം പ്രദർശിപ്പിച്ചത്. മലയാളിയായ ജയൻ ചെറിയാൻ സംവിധാനം ചെയ്ത കൊങ്ങിണി ചിത്രം ദമാമും ഇന്നലെ പ്രദർശിപ്പിച്ചു. കര്‍ണാടകയിലെ സിദ്ദി സമൂഹത്തിന്റെ കഥ പറഞ്ഞ ചിത്രം ഐ.എഫ്.എഫ്.കെയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഏഷ്യൻ മത്സര വിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.
സാമ്പ്രദായിക കെട്ടുപാടുകൾ ഭേദിച്ച് പുറത്ത് കടക്കാൻ ശ്രമിക്കുന്ന വീട്ടമ്മയുടെ കഥയാണ് ഫെമിനിച്ചി ഫാത്തിമ പറയുന്നത്. സ്ത്രീ വിരുദ്ധ പൊതുബോധത്തെ സുന്ദരമായി പൊളിച്ചു കളയുന്നുണ്ട് ഫാസിൽ മുഹമ്മദ് 100 മിനിറ്റ് ദൈർഘൃമുള്ള തൻ്റെ ചിത്രത്തിലൂടെ. കഴിഞ്ഞ ഐഎഫ്എഫ്കെയിൻ ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
മൂന്നാം ദിനമായ ഇന്ന് രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടെ 52 ചിത്രങ്ങൾ പ്രദർശിപ്പിക്കും റീ സ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ജി അരവിന്ദൻ്റെ തമ്പും ഇന്ത്യൻ മത്സര വിഭാഗത്തിൽ ഇന്ദു ലക്ഷ്മിയുടെ അപ്പുറവുമാണ് മലയാളത്തിൽ നിന്നുള്ള ചിത്രങ്ങൾ.
<br>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival