ന്യൂഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ (സി.ഇ.ഒ) പങ്കെടുത്ത യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിര്‍ദ്ദേശത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (SIR- സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) നടത്തിയിരുന്നു. ഈ നടപടി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
പദ്ധതി എപ്പോൾ തുടങ്ങുമെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. വോട്ടർ പട്ടികയുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രങ്ങൾ പറയുന്നു. സി.ഇ.ഒമാരുടെ യോഗത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന് അടിസ്ഥാനപരമായ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും ഒക്ടോബറിൽ നടപടികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി. മൂന്നര മണിക്കൂറിലധികം നീണ്ട യോഗത്തിൽ എസ്.ഐ.ആർ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ചർച്ച ചെയ്തു. വോട്ടർമാരുടെ സാധുത പരിശോധിക്കാൻ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന സി.ഇ.ഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ പ്രദേശത്തും സാധാരണയായി അംഗീകരിക്കപ്പെടുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സർട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ പട്ടിക.
കഴിഞ്ഞ ജൂൺ 24-ന് പുറത്തിറക്കിയ ഉത്തരവിലാണ് രാജ്യവ്യാപകമായി എസ് ഐ ആർ പ്രക്രിയ നടപ്പാക്കാനുള്ള തീരുമാനം അറിയിച്ചത്. നേരത്തെ, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ മാത്രമാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തീയതികൾ പിന്നീട് അറിയിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ബിഹാറില്‍ നടത്തിയ വോട്ടർ പട്ടിക പരിഷ്കരണം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
SUMMARY: Bihar model voter list reform being implemented nationwide; Election Commission takes decisive step