ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തല മുഹമ്മയില്‍ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ, ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്.
മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലാണു കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിനു കീഴിലെ ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ പക്ഷിപ്പനിയാണെന്നു സൂചന ലഭിച്ചിരുന്നു. ഇതുകൂടാതെ കഞ്ഞിക്കുഴി പഞ്ചായത്ത് 10ാം വാർഡിൽ മറ്റത്തിൽവെളിയിൽ വീട്ടിൽ കത്രീനാമ്മയുടെ കോഴി ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെ 2200 കോഴികളാണുള്ളത്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നത്തിനു വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെയും തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദേശം.
2011-12 കാലഘട്ടത്തില്‍ ഝാര്‍ഖണ്ഡ് ,ഒഡീഷ ബിഹാര്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പക്ഷിപ്പനി മൂലമാണ് കാക്കകള്‍ കൂട്ടത്തോടെ ചത്തതെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ കുട്ടനാട്ടിലെ എടത്വയില്‍ ആദ്യമായി താറാവുകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
<BR>
TAGS : BIRD FLU | KERALA | LATEST NEWS
SUMMARY: Bird flu confirmed in crows at Cherthala