തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് ഷാർജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചിക (33 ) യുടെ മൃതദേഹം ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 8.15 ൻ്റെ എയർ ഇന്ത്യ എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. പോസ്റ്റ് മോർട്ടം ഉള്‍പ്പെടെ എല്ലാ നടപടികളും പൂർത്തിയാക്കിയതിനുശേഷം ആണ് മൃതദേഹം കൊണ്ടുവരുന്നത്.
ഭർത്താവ് നിതീഷും, വിപഞ്ചികയുടെ അമ്മയും സഹോദരങ്ങളും എംബാമിങ്ങ് കേന്ദ്രത്തില്‍ എത്തിയിരുന്നു. മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. വിപഞ്ചികയുടെ മകള്‍ ഒന്നര വയസ്കാരി വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിൻ്റെ ആഗ്രഹപ്രകാരം നേരത്തെ ദുബായിലെ ജബല്‍ അലി ശ്മശാനത്തില്‍ ഹിന്ദുമതാചാരപ്രകാരം സംസ്കരിച്ചിരുന്നു.
ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും അൻ നഹ്ദി ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർതൃ പീഡനമാണ് മരണകാരണം എന്നാണ് വിപഞ്ചികയുടെ ബന്ധുക്കളുടെ ആരോപണം.
SUMMARY: Body of Vipanchika who died in Sharjah brought home