കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപാസില്‍ കാറില്‍ ലോറിയിടിച്ച് കാർയാത്രികരായ മലയാളി ദമ്പതികളും പേരക്കുട്ടിയും മരിച്ചു. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ വീട്ടിൽ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകള്‍ അലീന തോമസിനെ (30) ഗുരുതര പരുക്കുകളോടെ സുന്ദരാപുരം അഭിരാമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ലയില്‍നിന്ന് ബെംഗളൂരുവിലേക്കുപോയ കാറും പാലക്കാട് ഭാഗത്തേക്കുവന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. മൂവരുടെയും മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണപ്പെട്ട ദമ്പതികളുടെ മകൾ അലീന തോമസിന്‍റെ(30) നഴ്സിങ് പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്ക് പോകും വഴി വ്യാഴാഴ്ച രാവിലെ 11.30ന് മധുക്കര എല്‍ ആന്‍ഡ് ടി ബൈപാസില്‍ നയാര പെട്രോള്‍പമ്പിന് സമീപമായിരുന്നു അപകടം.
അലീനയുടെ ഭർത്താവ് പുനലൂർ സ്വദേശി അനീഷ് സൗദിയിലാണ്. 5 വയസ്സുകാരിയായ മൂത്ത മകളെ ഭർത്താവിന്റെ പുനലൂരിലെ വീട്ടിലാക്കിയ ശേഷമാണ് അലീന പിതാവിനും മാതാവിനുമൊപ്പം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. 16 മുതൽ 20 വരെ ആയിരുന്നു അലീനയുടെ പരീക്ഷ. മരണപ്പെട്ട ദമ്പതികളുടെ മകൻ അബിനും കുടുംബവും ബെംഗളൂരുവിൽ സ്ഥിരതാമസമാണ്. വരുംദിവസങ്ങൾ ഇവരോടൊപ്പം ചെലവഴിച്ച് പരീക്ഷയ്ക്ക് ശേഷം 26ന് നാട്ടിലേക്ക് തിരികെ മടങ്ങാനായിരുന്നു തീരുമാനം. ഇരവിപേരൂരില്‍നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് ജേക്കബ് എബ്രഹാമും കുടുംബവും യാത്രതിരിച്ചത്. ജേക്കബ് എബ്രഹാമാണ് കാറോടിച്ചിരുന്നത്. സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേലിനെ അറസ്റ്റുചെയ്തു.
<br>
TAGS : ACCIDENT | COIMBATORE
SUMMARY : Car accident in Coimbatore while traveling to Bengaluru: Malayali couple and grandson killed