ന്യൂഡൽഹി: ബാങ്കിൽനി നിന്ന് ചെക്കുകൾ മണിക്കൂറുകൾക്കുള്ളിൽ മാറിയെടുക്കാൻ കഴിയുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചട്ടം നിലവിൽവന്നു. വേഗത്തിൽ ഇടപാടുകൾ നടത്താനും തട്ടിപ്പുകൾ തടയാനും സഹായിക്കുന്ന പുതിയ സംവിധാനം പൊതുമേഖല ബാങ്കുകൾക്ക് പുറമെ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലുള്ള സ്വകാര്യ ബാങ്കുകളും ഇന്നുമുതൽ ഇത് നടപ്പാക്കും
നിലവിൽ ചെക്ക് മാറി പണം ലഭിക്കാൻ കുറഞ്ഞത് 2 ദിവസമെടുക്കാറുണ്ട്. ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) വഴിയാണ് ഭൂരിഭാഗം ബാങ്ക് ശാഖകളും ചെക്ക് ക്ലിയറിങ് നടത്തുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് (ബാച്ച് പ്രോസസിങ്) നിശ്ചിത സമയത്ത് സ്കാൻ ചെയ്ത് അയയ്ക്കുകയാണ് രീതി. ഇതിനു പകരം ബാങ്കിൽ ചെക്ക് ലഭിക്കുന്ന മുറയ്ക്ക് തന്നെ സിടിഎസ് സംവിധാനം വഴി സ്കാൻ ചെയ്ത് അയയ്ക്കും. ഇതോടെ മണിക്കൂറുകൾക്കുള്ളിൽതന്നെ പണം ലഭിക്കും
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തി ദിവസം നിക്ഷേപിക്കുന്ന ചെക്കുകൾ അതേ ദിവസംതന്നെ മാറിയെടുക്കുന്നതാണ് ആദ്യഘട്ടം. ഇവിടെ ബാങ്കുകൾ ചെക്കുകളുടെ ചിത്രങ്ങളും മാഗ്നറ്റിക് ഇങ്ക് കാരക്ടർ റെക്കഗ്നിഷൻ ഡേറ്റയും സ്കാൻ ചെയ്ത് ക്ലിയറിങ് ഹൗസിലേക്ക് അയക്കും. ക്ലിയറിങ് ഹൗസ് ഈ ചിത്രങ്ങൾ പണം അടക്കേണ്ട ബാങ്കിന് (ഡ്രോയീ ബാങ്കിന്) അയക്കും. ഇതാണ് ഒക്ടോബർ നാലിന് നിലവിൽ വരുന്നത്.
എന്നാല് അടുത്തവർഷം ജനുവരി മൂന്നിന് നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ ചെക്കുകൾ ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ബാങ്കുകൾ പണം നൽകും. ഉദാഹരണത്തിന്, രാവിലെ 10നും 11നുമിടയിൽ ബാങ്കിലെത്തുന്ന ചെക്ക് രണ്ടു മണിക്ക് മുമ്പ് പാസാക്കണം. മൂന്ന് മണിക്കൂറിനുള്ളിൽ സ്ഥിരീകരണം ലഭിച്ചില്ലെങ്കിലും ചെക്ക് അംഗീകരിച്ചതായി കണക്കാക്കും. ചെക്ക് ബൗൺസ് ആവുന്നത് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഉറപ്പാക്കണമെന്നും ചെക്കിൽ നൽകിയ വിവരങ്ങളിൽ തെറ്റുകളില്ലെന്ന് ഉറപ്പാക്കണമെന്നും ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
SUMMARY: Cheques can now be cashed within hours; RBI order comes into effect