തിരുവനന്തപുരം: എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെത്തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 വർഷം പ്രായമായ ഐഎഫ്എഫ്കെയെ ഞെരിച്ചു കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് കൃത്യമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിൽ മുട്ടുമടക്കില്ല. ഏതൊക്കെ കലാകാരന്മാർ വരണം എന്നതിൽ പോലും കേന്ദ്രം കൈകടത്തുന്നു. ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഞങ്ങൾക്ക് ഇഷ്ടമല്ലാത്തത് നിങ്ങൾ കാണേണ്ട എന്നാണ് നിലപാട്. ഞങ്ങൾക്ക് ഇഷ്ടമല്ലാത്തവരുമായി നിങ്ങൾ സഹകരിക്കേണ്ട എന്നാണ് പറയുന്നത്. ലോകത്തിന് മുന്നിൽ രാജ്യത്തെ നാണംകെടുത്തുകയാണ്. എത്രമാത്രം പരിഹാസ്യമായ നടപടികൾ ആണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎഫ്എഫ്കെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര നടപടികൾക്കെതിരെ പ്രതിഷേധം ഉയരണം. വർഗീയതയ്ക്ക് കേരളത്തിന്റെ സാംസ്കാരിക ഇടം വിട്ടുകൊടുക്കാനാവില്ല. അതിൽ സംസ്ഥാന സർക്കാർ ഒപ്പം ഉണ്ടാകുമെന്നും ഒരുമിച്ചു പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
അതേസമയം എട്ടുദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം സ്വന്തമാക്കി ജാപ്പനീസ് ചിത്രം ടു സീസണ് ടു സ്ട്രെയ്ഞ്ചേഴ്സ്. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഷാഡോ ബോക്സ് എന്ന ചിത്രത്തിന്റെ സംവിധായകന് സൗമ്യനന്ത സഹി, തനുശ്രീ ദാസ് എന്നിവര്‍ക്ക് ലഭിച്ചു. ഡെലിഗേറ്റുകള്‍ തിരഞ്ഞെടുത്ത ജനപ്രിയചിത്രം തന്ത്രപ്പേര് ആണ്.
SUMMARY: CM says will not bow to attempts to crush IFFK














