പത്തനംതിട്ട: പന്തളത്ത് വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റതിനെത്തുടർന്നുള്ള വാക്‌സിനേഷന് ശേഷം അസ്വസ്‌ഥതയനുഭവപ്പെട്ട പതിനൊന്നുകാരി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മരണകാരണം പേവിഷബാധയല്ലെന്ന് സ്‌ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജില്‍ നടത്തിയ പരിശോധനാഫലമാണ് പുറത്തുവന്നത്.
11കാരിയായ ഹന്ന ഫാത്തിമ ആണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. വളർത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ, സജിന ദമ്പതികളുടെ മകളാണ് ഹന്നാ ഫാത്തിമ. ഈ മാസം രണ്ടിനാണ് പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റത്. പ്രതിരോധ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചിരുന്നു.
SUMMARY: Confirmed that the death of the girl who was being treated for a pet cat’s claw was not due to rabies