തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിൻ്റെ നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതെന്ന് സിപിഐഎം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. തെറ്റ് ബോധ്യപ്പെട്ടത് കൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തത്. തെറ്റു ചെയ്തില്ലെങ്കില്‍ എന്തിന് സസ്പെൻഡ് ചെയ്യുന്നു. നടപടി എടുത്തു എന്നു പറയുന്നവർ തന്നെ അയാളെ പ്രതിരോധിക്കാനും രംഗത്തുവരുന്നുവെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
ഒരേ സമയം നടപടിയെടുക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നടപടി അത്യന്തം അപലപനീയമാണെന്നും അദ്ദേഹം സീരിയല്‍ സെക്ഷ്വല്‍ ഒഫൻഡറെയാണ് പ്രതിരോധിക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ തുടർനടപടികള്‍ വേഗത്തിലാക്കാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആരോപണമുന്നയിച്ച യുവതികളുടെ മൊഴി എടുക്കാനാണ് നീക്കം.
പ്രത്യേകസംഘത്തെ നിയോഗിച്ചായിരിക്കും അന്വേഷണം നടത്തുക. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെൻറ് ചെയ്ത വിവരം ഇതുവരെ നിയമസഭ സെക്രട്ടേറിയേറ്റിനെ അറിയിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിന് മുമ്പ് തന്നെ കത്ത് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
SUMMARY: Congress’s stance insults women in Kerala; Brinda Karat