ബെംഗളൂരു: മൈസൂരു അർബാന ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി. സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നല്‍കിക്കൊണ്ടുള്ള ലോകായുക്തയുടെ മുൻ റിപ്പോർട്ട് അന്തിമ റിപ്പോർട്ട് ആയി പരിഗണിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലോകായുക്തയുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ഇഡി നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.
ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ലോകായുക്തയോട് അന്വേഷണം തുടരാൻ നിർദേശം നല്‍കിയത്. അതേസമയം ഇഡിയുടെ ഹർജിയിൽ കോടതി വിധി പറയുന്നത് മാറ്റിവെച്ചു. കേസുമായി ബന്ധപ്പെട്ട് ലോകായുക്ത സമർപ്പിച്ച റിപ്പോർട്ടില്‍ സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാ സഹോദരൻ അടക്കം 13 പേർക്കെതിരെ തെളിവില്ല എന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതിനെ എതിർത്ത ഇഡി കേസില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് വാദിച്ചിരുന്നു. ലോകായുക്തയുടെ എഫ്‌ഐആറിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസില്‍ ഇഡി അന്വേഷണം നടത്തുന്നത്.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയില്‍ ലോകായുക്തയില്‍ എബ്രഹാം പരാതി നല്‍കിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകൻ എസ്. യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി നല്‍കിയത്. ഭൂമി കുംഭകോണത്തില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും മുഡ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് സാമൂഹിക പ്രവർത്തകനായ സ്നേഹമയി കൃഷ്ണ ആരോപിച്ചു.
TAGS: KARNATAKA | MUDA SCAM
SUMMARY: Court directed Lokayukta to continue investigation into muda case