വാഷിംഗ്ടണ്‍: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നിർണായകമായ ഒരു അടിയന്തര ദൗത്യത്തിലൂടെ നാസയുടെ ക്രൂ-11 സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ (ISS) നാലംഗ സംഘത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടർന്നാണ് നിശ്ചയിച്ചതിലും നേരത്തെ ഇവരെ തിരിച്ചെത്തിക്കാൻ നാസ തീരുമാനിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത ശേഷം പത്ത് മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിലായിരുന്നു ഈ ‘സ്പ്ലാഷ്ഡൗണ്‍’. 2025 ഓഗസ്റ്റില്‍ ആറ് മാസത്തെ ദൗത്യത്തിനായി പുറപ്പെട്ട സംഘം ഫെബ്രുവരിയില്‍ മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പേര് വെളിപ്പെടുത്താത്ത ഒരു നാസ പ്രതിനിധിയുടെ ആരോഗ്യനില വഷളായതോടെ 165 ദിവസത്തെ ഗവേഷണങ്ങള്‍ പൂർത്തിയാക്കി മടങ്ങാൻ നാസ നിർദ്ദേശിക്കുകയായിരുന്നു.
ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സഞ്ചാരിയുടെ ആരോഗ്യപ്രശ്നം മൂലം ദൗത്യം പാതിവഴിയില്‍ നിർത്തി സംഘം മടങ്ങുന്നത്. സ്പേസ് എക്‌സിന്റെ പ്രത്യേക സംഘത്തെ കരയിലെത്തിച്ച് നാല് പേരെയും വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും. ദൗത്യത്തെക്കുറിച്ചും യാത്രികരുടെ ആരോഗ്യനിലയെക്കുറിച്ചും നാസ അഡ്മിനിസ്‌ട്രേറ്റർ ജാറെഡ് ഐസക്‌മാൻ ഇന്ന് വൈകുന്നേരം നടത്തുന്ന വാർത്താസമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും.
SUMMARY: Crew-11 Dragon spacecraft lands on Earth with astronaut facing health issues














