പോർബന്തർ: കസ്റ്റഡി മർദനക്കേസില്‍ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് 1997ലെ കേസില്‍ സഞ്ജീവ് ഭട്ടിനെ പോർബന്തറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി മുകേഷ് പാണ്ഡ്യ കുറ്റവിമുക്തനാക്കിയത്.
സഞ്ജീവ് ഭട്ട് പോർബന്തർ എസ്പിയായിരുന്ന കാലത്തെ സംഭവത്തിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 1996ല്‍ രാജസ്ഥാനിലെ അഭിഭാഷകന്റെ വാഹനത്തില്‍ ലഹരിവെച്ച് കേസ് കെട്ടിച്ചമച്ചുവെന്ന ആരോപണത്തില്‍ 20 വർഷം തടവിനും സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചിരുന്നു. നിലവില്‍ രാജ്‌കോട്ട് ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് ഭട്ട്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരേ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തിനെതിരായ കേസുകള്‍ സജീവമാക്കിയത്. 20 വർഷത്തിനുശേഷമാണ് മയക്കുമരുന്ന് കേസില്‍ ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവായത്.
ഹർജിക്കാരനായ പോലീസ് ഇൻസ്പെക്ടർ ഐ.ബി. വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നീട് ഭട്ടിനെതിരേ മൊഴിനല്‍കി മാപ്പുസാക്ഷിയായി. 1990 നവംബർ 18-ന് ജാംനഗറിലെ ജം ജോധ്പുരില്‍ പ്രഭുദാസ് വൈഷ്ണാനി മരിച്ച സംഭവത്തിലാണ് ഭട്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്. അദ്വാനിയുടെ രഥയാത്ര തടഞ്ഞതിനെത്തുടർന്ന് ബി.ജെ.പി. ഒക്ടോബർ 30-ന് നടത്തിയ ബന്ദില്‍ കലാപമുണ്ടായി.
ഇത് നേരിടാനെത്തിയ എ.എസ്.പി.യായ സഞ്ജീവ് ഭട്ട്, വൈഷ്ണാനി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ആശുപത്രിയിലാണ് ഇയാള്‍ മരിച്ചത്. കസ്റ്റഡിയിലെ പീഡനമാണ് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ പരാതിനല്‍കി. എന്നാല്‍, പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതിനല്‍കിയില്ല. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിക്കെതിരേ ഭട്ട് മൊഴിനല്‍കിയതോടെ സർക്കാർ നിലപാട് മാറ്റുകയായിരുന്നു.
TAGS : GUJARAT
SUMMARY : custodial torture case; Gujarat court acquitted Sanjeev Bhatt