ചെന്നൈ: വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ തമിഴ്‌നാട്ടിൽ 100 ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചു. പിന്നാക്ക വിഭാഗക്കാരായിരുന്ന ഇവർക്ക് വർഷങ്ങളായി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. പലതവണ ദളിത് കുടുംബാംഗങ്ങൾ തങ്ങളുടെ ആഗ്രഹം അറിയിച്ചെങ്കിലും മേൽജാതിക്കാർ ഇവരെ ക്ഷേത്രത്തിൽ പ്രവേശിക്കാതെ അകറ്റി നിർത്തുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ജില്ലാ ഭരണകൂടവും ഗ്രാമ മുഖ്യന്മാരും നിരന്തരം ഇടപെട്ട് ചർച്ചനടത്തിയ ശേഷമാണ് ക്ഷേത്രപ്രവേശനത്തിനുള്ള അനുമതി ലഭിച്ചത്. പുതുക്കോട്ട ജില്ലയിലെ കുളവായ്പട്ടി ഗ്രാമത്തിലുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം ദളിത് കുടുംബാംഗങ്ങൾ ദർശനം നടത്തിയത്. ക്ഷേത്രത്തിനുള്ളിൽ പൊങ്കൽ പാചകം ചെയ്യൽ, കരഗം ചുമക്കൽ ഉൾപ്പെടെയുള്ള ചടങ്ങുകളും നടത്തി.
ഏഴു വർഷംമുമ്പ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങിലേക്ക് സംഭാവന നൽകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും ജാതിയുടെ പേരിൽ അനുമതി നിരസിക്കുകയായിരുന്നുവെന്ന് ദളിത് സമുദായാംഗം പറഞ്ഞു. ദളിതരുടെ സാന്നിധ്യത്തെ ബഹുമാനിക്കുന്ന ഒരു പൂജാരിയെ ക്ഷേത്രത്തിൽ നിയമിക്കാൻ ദേവസ്വം വകുപ്പിനോട് ആവശ്യപ്പെടുമെന്നും ദളിത് സമൂഹം പറഞ്ഞു.
TAGS: NATIONAL | DALITS | TEMPLE
SUMMARY: Dalits enter Amman temple for first time in 100 years amid police security