ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ മാരാമ ടെമ്പിൾ റോഡിന് സമീപം ആറാം മെയിൻ റോഡിൽ താമസക്കാരിയായ നേത്രാവതി (34) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയും 4 ആൺ സുഹൃത്തുക്കളും ചേർന്നാണ് നേത്രാവതിയെ കൊലപ്പെടുത്തിയത്. നേത്രാവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നേത്രാവതിയുടെ സഹോദരി പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പമാണ് താമസിക്കുന്നത്. നേത്രാവതിയുടെ മകൾ ബന്ധുവിന്റെ മകന്റെ സുഹൃത്തായ 17കാരനുമായി പ്രണയത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇതറിഞ്ഞ നേത്രാവതി മകളുടെ കാമുകനെ വഴക്കുപറയുകയും ഇനി വീട്ടിൽ വരരുതെന്ന് പറയുകയും ചെയ്തു.
പെൺകുട്ടി ഇത് അവഗണിച്ച് ഇക്കഴിഞ്ഞ 24ന് കാമുകനെയും സുഹൃത്തുക്കളെയും വീട്ടിലേയ്ക്ക് ക്ഷണിച്ചു. അമ്മ മദ്യപിച്ച് നേരത്തെ ഉറങ്ങുമെന്നും ആ സമയത്ത് എത്തിയാൽ മതിയെന്നുമാണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇതു പ്രകാരം പിറ്റേ ദിവസം രാത്രി 9 മണിയോടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി. എന്നാൽ ഈ സമയം ഉണർന്ന നേത്രാവതി ഇവരെ കാണുകയും മകളുടെ കാമുകനെ ശകാരിച്ച്, പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേത്രാവതിയെ മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തുണി ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. നേത്രാവതിയുടെ മൃതദേഹം മുറിയിലെ ഫാനിൽ കെട്ടിത്തൂക്കിയ ശേഷം പെൺകുട്ടി കാമുകനൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു.
മകൾ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ദുഃഖത്തിൽ നേത്രാവതി ആത്മഹത്യ ചെയ്തെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. എന്നാൽ പെൺകുട്ടി തന്റെ മുത്തശ്ശിയുടെ വീട്ടിലുണ്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. തുടര്‍ന്ന് വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊലപാതക വിവരം പറഞ്ഞത്. പിന്നാലെ ഇവർ പോലീസിനെ  വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയില്‍ ഉള്ള പ്രതികളെല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ഇതില്‍ ഒരു ഏഴാംക്ലാസുകാരനും ഉണ്ടെന്ന്  പോലീസ് പറഞ്ഞു.
SUMMARY: Daughter and friends kill mother for opposing romantic relationship; incident in Bengaluru’s Uttarahalli


 
                                    









