ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചു. ഒക്ടോബർ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹർജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.
ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ ഉമർ ഖാലിദ്, ഷർജീല്‍ ഇമാം, മീരാൻ ഹൈദർ, ഗുല്‍ശിഫ ഫാത്തിമ, ശിഫാ ഉറഹ്മാൻ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് വർഷമായി ജാമ്യം നിഷേധിക്കപ്പെട്ട് വിദ്യാർഥികള്‍ ജയിലില്‍ കഴിയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ജാമ്യ ഹരജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നും ഇവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.എം. സിങ്‍വി എന്നിവർ വാദിച്ചു.
ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സി.എ.എ വിരുദ്ധ സമരവും തുടർന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷർജീല്‍ ഇമാമും ഉള്‍പ്പടെ എട്ട് വിദ്യാർഥി സംഘടനാ പ്രവർത്തകരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
SUMMARY: Delhi riots conspiracy case; Notice issued on bail plea of five including Umar Khalid