തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശക്തമായി രംഗത്ത്. കാലാവധി നീട്ടുന്നത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കുന്ന ഓർഡിനൻസില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിൻ്റെ പല നടപടികളും ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് വിധേയമായ സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഈ നീക്കം. അതിരൂക്ഷ വിമർശനം ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടും ആരോപണവിധേയരായ നിലവിലെ ബോർഡിൻ്റെ കാലാവധി ഒരു വർഷം കൂടി നീട്ടി നല്‍കാനുള്ള നീക്കം അപകടകരമാണെന്ന് രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ദേവസ്വം മന്ത്രിയുടെ രാജി, ബോർഡിനെതിരായ സമഗ്രമായ അന്വേഷണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെ, നിലവിലെ അംഗങ്ങളെത്തന്നെ തുടരാൻ അനുവദിക്കുന്ന സർക്കാർ നീക്കം അപകടകരമാണ്. ബോർഡ് പുനഃസംഘടിപ്പിക്കാതെ നിലവിലെ അംഗങ്ങള്‍ക്ക് അവസരം നല്‍കുന്നത് ശരിയായ നടപടിയല്ല എന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Devaswom Board controversy; Union Minister Rajiv Chandrasekhar says he will meet the Governor













