മംഗളൂരു: ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് കർണാടക വനിത കമ്മിഷൻ. ആവശ്യമുന്നയിച്ച് കമ്മിഷൻ ചെയർപഴ്സൻ ഡോ. നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതി. കഴിഞ്ഞ 20 വർഷത്തിനിടെ കാണാതായ യുവതികളുടെ വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി രഹസ്യമായി മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂട്ടുനിന്നെന്നു വെളിപ്പെടുത്തി കർണാടക പോലീസിനു കത്തെയയ്ക്കുകയായിരുന്നു.1995നും 2014നും ഇടയിലാണ് സംഭവമുണ്ടായത്. സൂപ്പർവൈസറുടെ മർദനത്തിനു ഭീഷണിക്കും വഴിപ്പെട്ട് മനസ്സില്ലാ മനസ്സോടെ താൻ മൃതദേഹങ്ങൾ കത്തിച്ച് ധർമസ്ഥലയിലെ വിവിധ ഭാഗങ്ങളിൽ മറവു ചെയ്തെന്നാണ് ഇയാൾ പറയുന്നത്. ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങളായിരുന്നു ഇതിൽ ഭൂരിഭാഗവും. സ്കൂൾ കുട്ടികളും ഉൾപ്പെട്ടിരുന്നതായും ഇയാൾ കത്തിൽ അവകാശപ്പെട്ടിരുന്നു.
വെളിപ്പെടുത്തലിനു പിന്നാലെ ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിലെത്തി മൊഴി നൽകിയ ഇയാൾ കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും സമർപ്പിച്ചിരുന്നു. ഇതോടെയാണ് വിശദ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നത്.
SUMMARY: Dharmasthala burial case: Women’s Commission seeks SIT probe.