ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയില്‍ പത്തുവർഷം മുമ്പ് നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ സാക്ഷിയുമായി പ്രത്യേക അന്വേഷക സംഘം തെളിവെടുത്തു. മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് ഇയാൾ അവകാശപ്പെടുന്ന നേത്രാവതി കുളിക്കടവിന് സമീപം 15 സ്ഥലങ്ങൾ സംഘം അടയാളപ്പെടുത്തി. അവിടെ മറ്റുള്ളവർ പ്രവേശിക്കുന്നത് തടയാൻ അതിരുകൾ കെട്ടി. ഈ സ്ഥലങ്ങളിൽ ആന്റി-നക്സൽ ഫോഴ്സിനെ (എഎൻഎഫ്) വിന്യസിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ആദ്യത്തെ എട്ട് സ്ഥലങ്ങൾ നേത്രാവതി നദിയുടെ തീരത്താണ്. 9 മുതൽ 12 വരെയുള്ള സ്ഥലങ്ങൾ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ്, ശേഷിക്കുന്ന രണ്ടെണ്ണം, 14 ഉം 15 ഉം, ഹൈവേയ്ക്ക് സമീപമുള്ള കന്യാടി പ്രദേശത്താണ്.
മംഗളൂരുവിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഈ കണ്ടെത്തൽ. 1998 നും 2014 നും ഇടയിൽ ധർമ്മസ്ഥലയിൽ സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി സംസ്‌കരിച്ചതായും ദഹിപ്പിച്ചതായും മുൻ ശുചിത്വ തൊഴിലാളി ആരോപിച്ചിരുന്നു.
SUMMARY: Dharmasthala Case; The witness was taken to 15 places where the dead bodies were claimed to have been buried and evidence was taken