ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്തംബര്‍ 6 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എസ്‌ഐടി വാദം പരിഗണിച്ചാണ് നടപടി. വെളിപ്പെടുത്തലിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലാണ് എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നത്.
ചിന്നയ്യയുടെ ഫോണ്‍ ഉള്‍പ്പെടെ ആറ് മൊബൈല്‍ ഫോണുകള്‍ എസ്‌ഐടി പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്ന് ഗൂഢാലോചനയെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘം വിലയിരുത്തുന്നു. ചിന്നയ്യക്ക് അഭയം നല്‍കിയ മഹേഷ് ഷെട്ടി തിമരോടിയുടെയും അദ്ദേഹത്തിന്റെ സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളില്‍ നിന്നാണ് ഈ ഫോണുകള്‍ കണ്ടെടുത്തത്.
പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ലഭിച്ച വിഡിയോകളില്‍ വെളിപ്പെടുത്തലിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട സുപ്രധാന സൂചനകള്‍ ഉണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ ഫോണുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ചിന്നയ്യയെ ഫോണില്‍ വിളിച്ചവർ, ചിന്നയ്യ വിളിച്ചവർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്.
SUMMARY: Dharmasthala disclosure case; Former sanitation worker Chinnayya remanded in custody till September 6