മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ കാണ്മാനില്ലെന്ന് പോലീസ്. ശുചീകരണതൊഴിലാളി എവിടെയുണ്ടെന്ന് അറിയില്ലെന്നും ഇതു അന്വേഷണത്തെ ബാധിക്കുന്നതായും എസ്പി ഡോ. കെ. അരുൺ പറഞ്ഞു.
എന്നാൽ പോലീസ് വാദം തള്ളി ഇയാളുടെ അഭിഭാഷകർ രംഗത്തെത്തി. അന്വേഷണവുമായി സഹകരിക്കാൻ ഇയാൾ തയാറാണെന്നും എന്നാൽ പോലീസ് ഇതിനു തയാറാകുന്നില്ലെന്നും അഭിഭാഷകർ ആരോപിച്ചു.
ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി രഹസ്യമായി മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂട്ടുനിന്നെന്നു വെളിപ്പെടുത്തി കർണാടക പൊലീസിനു കത്തയയ്ക്കുകയായിരുന്നു. തുടർന്ന് കോടതിയിലെത്തി മൊഴി നൽകിയ ഇയാൾ കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും സമർപ്പിച്ചിരുന്നു. പിന്നാലെ 14ന് പോലീസ് 4 മണിക്കൂറോളം ഇയാളെ ചോദ്യം ചെയ്തിരുന്നു. 16ന് ഇയാളുമായി സംഭവ സ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുണ്ടായില്ലെന്നും അഭിഭാഷകർ ആരോപിക്കുന്നു.
കേസിൽ അന്വേഷണത്തിനു പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വനിത കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY: Dharmasthala mass burial case: Police say whistleblower ‘missing’; lawyers say no.