തിരുവനന്തപുരം:സംസ്ഥാനത്ത് ഏപില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും. യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന് പ്രഖ്യാപിച്ച നിരക്ക് വര്‍ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതോടൊപ്പം യൂനിറ്റിന് ഏഴ് പൈസ വീതം സർച്ചാർജ് കൂടി പിരിക്കും. ഇതോടെ ഫലത്തില്‍ 19 പൈസയുടെ വര്‍ധനവാണ് ഉണ്ടാകുക. ഫെബ്രുവരിയില്‍ 14.38 കോടി രൂപയുടെ അധികബാധ്യതയുണ്ടെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. ഇത് നികത്താനാണ് സര്‍ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഈ മാസം എട്ടു പൈസയായിരുന്നു വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസങ്ങളിലും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു.
2027 വരെയുള്ള വൈദ്യുതി നിരക്കാണ് ഡിസംബറില്‍ റഗുലേറ്ററി കമ്മീഷന് പ്രഖ്യാപിച്ചിരുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വര്‍ധന. ഫിക്സഡ് ചാര്‍ജും 5 മുതല്‍ 30 രൂപ വരെ വിവിധ സ്ലാബ് അടിസ്ഥാനത്തില്‍ കൂടും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ചാര്‍ജ് വര്‍ധനവിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
<BR>
TAGS : KSEB | ELECTRICITY HIKE
SUMMARY : Electricity charges to increase from April 1; Increase of 12 paise per unit