വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരന്‍ ഇലോൺ മസ്ക്. ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പൗരന്‍മാര്‍ക്ക് സ്വാതന്ത്രം തിരിച്ചുനല്‍കുന്നതിനാണ് പുതിയ പാര്‍ട്ടിയെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായതിന് പിന്നാലെയാണ് പ്രഖ്യാപനം. രാഷ്ട്രീയ നിരീക്ഷകർ മസ്‌കിന്‍റെ ഈ നീക്കം ഗൗരവത്തോടെയാണ് കാണുന്നത്.
ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതെസമയം പുതിയ പാർട്ടിയുടെ ഭാരവാഹികളടക്കമുള്ള ആളുകളെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
മസ്കിന്റെ ഇലക്ട്രിക് കാർ ബിസിനസ്സിന് വലിയ തിരിച്ചടിയാണ് ബിഗ് ബ്യൂട്ടിഫുൾ ബിൽ. സർക്കാരിന്റെ അനാവശ്യ ചെലവുകൾ കുറയ്ക്കുക എന്ന ഉദ്ദേശ്യമാണ് ബില്ലിനുള്ളത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് കാറുകൾക്ക് നൽകി വരുന്ന ഇളവുകൾ അവസാനിക്കും. ഇത് മസ്കിന്റെ ഇലക്ട്രിക് കാർ ബിസിനസ്സിനെ വലിയ തിരിച്ചടി നൽകും. മസ്കിന്റെ ശാസ്ത്രീയ പരീക്ഷണ സംരംഭങ്ങളോടും ട്രംപിന് മതിപ്പില്ല
മസ്ക് നേരത്തെ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആദ്യമായി എക്സിൽ പോസ്റ്റ് ഇട്ടപ്പോൾ നിരവധി കമന്റുകൾ ലഭിച്ചിരുന്നു. അവയിലൊരു കമന്റാണ് ഇപ്പോൾ പാർട്ടിയുടെ പേരായി മാറിയിരിക്കുന്നത്. പാർട്ടിക്ക് ‘ദി അമേരിക്ക പാര്‍ട്ടി’ എന്ന് പേരിടാം എന്നായിരുന്നു കമന്റ്. ആ പേര് തന്നെയാണ് മസ്ക് പാർട്ടിക്ക് ഇട്ടിരിക്കുന്നത്.
SUMMARY: Elon Musk announces new political party ‘The America Party’