ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. അഖല്‍ ദേവ്സർ വന പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. എന്നാല്‍ ഇവർ ആരെല്ലാമാണെന്നതില്‍ വ്യക്തതയില്ല. ഇന്നലെ രാത്രി മുതലാണ് കുല്‍ഗാമിലെ അഖല്‍ വന മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
മേഖലയില്‍ ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. പരിശോധനയ്ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സൈന്യം അതിശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോർട്ട്. മൂന്ന് ഭീകരർ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്നാണ് ആദ്യം വിവരം ലഭിച്ചത്.
ഇവരില്‍ രണ്ട് പേരെ മാത്രമാണ് വധിച്ചത്. മൂന്നാമത്തെയാളെ കീഴ്പ്പെടുത്താൻ ശ്രമം തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഇന്നലെ രാത്രി മുതല്‍ കുല്‍ഗാമില്‍ സംഘർഷ സാഹചര്യമായിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ ഭാഗമായ ഭീകരരെ വധിച്ച ഓപ്പറേഷൻ മഹാദേവിന് ശേഷമുള്ള ദൗത്യമാണിത്.
SUMMARY: Encounter continues in Jammu and Kashmir; Army kills 2 terrorists